ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനായൊരിടം. കുട്ടികളുടെ രചനകള്‍ വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ?

Friday, 24 June 2016

കാലം മാറുന്നു. (കഥ - വിഷ്ണുപ്രിയ)


കാലം മാറുന്നു.. 

വിഷ്ണുപ്രിയ വി  Std : 9 – D C.N.N.G.H.S. Cherp

 

 


  “എന്താ ചെയ്യാ! കാലം മാറല്ലെ, ഇന്നത്തെ കുട്ടികള്‍ നമ്മുടെ വരുതിയില്‍നില്‍ക്കില്ല. കൈയ്യിലും കഴുത്തിലും ഓരോ മൊബൈല്‍ ഫോണ്‍ തൂക്കിയിടും.

എന്നിട്ട് ഒരു ഫോണ്‍ വന്നാല്‍ ഏത് മൊബൈലീന്നാ വന്നേന്നറിയാതെ ആകെ
ബഹളമായിരിക്കും. പിന്നെ തൃശൂര്‍ പൂരത്തിന് അമിട്ടുപൊട്ടുന്നതുപോലൊരു
പാട്ടും മൊബൈലില്‍ വെക്കും. എന്റെ കൃഷ്ണാ.. കാലം പോയ പോക്കേ!!!”
        “എന്താ ഗംഗാധരാ, മഴയോട് പരിഭവം പറയാണോ?”
        “ആ.. ബാലനോ? എന്തു പറായാനാ ബാലാ, ഇന്ന് കൃഷിയാപ്പീസില്‍ ഒന്നു
പോയിരുന്നു. വരുംവഴി കുറച്ച് പയ്യന്മാര്‍ വേലേം കൂലീം ഇല്ലാതെ നിക്കണ
കണ്ടു. അവര്‍ടെ കോലം കണ്ട് ഞാന്‍ ഞെട്ടിപ്പോയി"
        “ഒന്നും പറയാതിരിക്കുന്നതാ നല്ലത്. ഉപദേശിച്ചതിന് മാതാപിതാക്കള്‍ക്കു
നേരെ ഗുണ്ടകളെ വിടുന്ന ആള്‍ക്കാരാ.”
        തന്റെ ഉണ്ണറത്തിണ്ണയില്‍നിന്ന് പതിയെ എഴുന്നേറ്റ് ഗംഗാധരന്‍ തന്റെ
ചങ്ങാതിയെ വരവേല്‍ക്കാന്‍ ചാരിയിട്ട വാതില്‍ പതിയെ തുറന്ന്
മെഴുകുതിരിവെട്ടം നിറഞ്ഞ ആ ഇരുട്ടുമുറിയിലേക്ക് കാല്‍വച്ചു.
        “കരണ്ടുപോയിട്ട് രണ്ട് മണിക്കൂറായി ബാലാ"
        “അവിടെയും കരണ്ടിന്റെ വരവ് മാവേലിവരവാ. വന്നാ വന്നു. കണ്ടാ കണ്ടു. ഇല്ലേല്‍ ഇല്ല.”
        മാനം കാര്‍മേഘത്താല്‍ ഇരുണ്ടുമൂടി, മഴത്തുള്ളികള്‍ ദാഹംമാറ്റാന്‍
കൊതിച്ചുനിന്ന ഭൂമിയിലേക്ക് കുത്തിയൊഴുകി. വീടിന്റെ വരാന്തയില്‍ വെള്ളം
തളംകെട്ടിക്കിടന്നു.
        “മ്.. മഴ കലക്കുന്നുണ്ട്"
        "പക്ഷെ കാര്യമില്ല ബാലാ. കാലം തെറ്റിപ്പെയ്യുന്ന മഴ ദോഷമാണ്.”
        “കാലം മൊത്തത്തില്‍ തെറ്റാണ്. അതിന്റെകൂടെ ഇതുംകൂടിയായപ്പോള്‍ ഗംഭീരമായി.”
        “നീയെന്താ ഈ സമയത്ത് ഈ വഴി? വീട്ടിലെ മരോള്‍ടെ വഴക്കുകാരണം പോന്നതാണോ ബാലാ?”
        “അങ്ങിനേം പറയാം. ഒറ്റത്തടിയായതുകൊണ്ട് നിനക്ക് അതൊന്നും ഒരു
പ്രശ്നല്ലല്ലോ. സുഖജീവിതം"
        “അല്ല ബാലാ. ഇപ്പോഴാ ഒറ്റത്തടിയുടെ വിഷമം മനസ്സിലാവുന്നേ. ഇന്നെങ്കില്‍
ഇന്ന്. നാളേങ്കില്‍ നാളെ എന്നു പറഞ്ഞുകൂടിക്കഴിയുമ്പോള്‍ ഒരു
സമാധാനത്തിന് ഒരു കൂട്ടുവേണം. ആ. അതൊക്കെ പോട്ടെ. നീ ഇന്ന് ഇവിടെ
കൂടുന്നോ?”
        “ഏയ്. അതുംകൂടിമതി മരോള്‍ക്ക് പ്രശ്നംണ്ടാക്കാന്‍. ആ. മഴകുറഞ്ഞു. നേരം
സന്ധ്യയായി. ഞാന്‍ പോകാന്‍ നോക്കട്ടെ"
        തോളിലെ തോര്‍ത്തുമുണ്ട് വീശിക്കുടഞ്ഞ് തോളിലിട്ട് വരാന്തയില്‍ ചാരിവച്ച
കുടയും നിവര്‍ത്തി ബാലന്‍ യാത്രയായി.
        സൂര്യന്‍ മലകളോട് കിന്നാരം പറഞ്ഞു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു.
ഗംഗാധരന്‍ തന്റെ ദിനചര്യയായ പത്രവായന തുടങ്ങി. 'ബാലന്‍ എണ്‍പത്തിയൊന്ന്
വയസ്സ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മദ്യലഹരിയില്‍ യാത്രചെയ്ത
യുവാക്കളുടെ കാറിടിച്ചാണ് അപകടം.' തന്‍റെ ജീവിതത്തിന്‍റെ പാതി
മുറിഞ്ഞുപോയതുപോലെ ഗംഗാധരന്‍ ഇരിപ്പിടത്തില്‍ ഉറച്ചിരുന്നു.
        “കാലം മാറി, വേഷം മാറി, ജീവിതം മാറി, മരണം നിശ്ചയിക്കുന്നത്
ശിവനില്‍നിന്നും മദ്യം ഏറ്റുവാങ്ങി. എന്റെ ആത്മാവ് നഷ്ടപ്പെട്ടു. ഇനി ഈ
ശരീരം മാത്രം.”
        വിദൂരങ്ങളിലേക്കുനോക്കിക്കൊണ്ട് ഗംഗാധരന്‍ സ്വയം മന്ത്രിച്ചു. ഇന്നലെ
പെയ്ത മഴയുടെ ബാക്കി ഗംഗാധരന്റെ കണ്ണുകളിലൊഴുകി.
        “ഇന്നല്ലെങ്കില്‍ നാളെ ‍ഞാന്‍ വരും. സുഹൃത്തേ. ഇന്നീ ഭൂമി നഗരമാണ്.
അവിടെ നിനക്കൊപ്പം ഞാന്‍ കൂട്ടായ് വരും. ഇന്നല്ലെങ്കില്‍ നാളെ..
ഇന്നല്ലെങ്കില്‍ നാളെ..”
        ദുഃഖം ഗംഗാധരനെ നിദ്രയിലേക്കു നീട്ടി. ഇരുട്ട്. മുഴുവന്‍ ഇരുട്ട്. ഈ
ഇരുട്ടില്‍ ചക്രം ഉരുളുന്നു. മാനവര്‍ കണ്ണുകാണാതെ നടക്കുന്നു. മദ്യം
അവന്‍ വെളിച്ചമാക്കുന്നു. ഇതില്‍ നടുവില്‍ ഗംഗാധരന്‍ വെളിച്ചത്തിനായി
കരയുന്നു. ഇതു അവസാനം. ഭൂമിയുടെ അവസാനം. മനുഷ്യന്‍ ഭൂമിയെ കൊല്ലുന്നു.
പ്രകാശരശ്മികള്‍ ഗംഗാധരന്റെ നയനങ്ങളില്‍ തുളച്ചുകയറി. ഗംഗാധരന്റെ
കൈകളില്‍ കോര്‍ത്തുപിടിച്ച് ആ പ്രകാശവും ഗംഗാധരനും യാത്രയായി. കാലചക്രം
തിരിഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ഇരുട്ടിന്റെ ശക്തിയില്‍ കാലചക്രം
നിശ്ചലമായി.
        “മ്.. എന്റെ സ്വപ്നം ഒരു മുന്നറിയിപ്പാണ്. ഇത് ആരെയെങ്കിലും അറിയിക്കണം.
ഗംഗാധരന്‍ ഓടിയോടി ഒരിടത്തെത്തി. യുവത്വം മാറ്റിയ സ്വഭാവവുമായി
നില്‍ക്കുന്നവര്‍. ഗംഗാധരന്‍ അലറിപ്പറഞ്ഞു.
        “അവസാനമായി.. എല്ലാറ്റിനും അവസാനമായി.. മാറുവിന്‍.. എങ്കില്‍ മാത്രമേ
അതു തുടക്കമാകൂ. ഏയ് മനുഷ്യാ.. നീയെന്താണിങ്ങിനെ?”
        ഗംഗാധരന്‍ വായുവില്‍ തുഴഞ്ഞു. ഭൂമി ഇരുട്ടില്‍ മുങ്ങി. മരങ്ങള്‍
കടപുഴകിവീണു. മനുഷ്യര്‍ ശ്വാസവായുവിനായി കിടന്നലറുന്നു. അതെ. അവസാനമായി.
എല്ലാറ്റിനും അവസാനമായി.
        “അമ്മേ..”
        രാഹുല്‍ നിദ്രയില്‍നിന്നുണര്‍ന്നു. യുവത്വത്തിന്റെ തിളപ്പില്‍ സഞ്ചരിച്ച
അവന്‍ കണ്ട സ്വപ്നം അവനെയാകെ വിയര്‍പ്പിച്ചിരുന്നു.
        “ഞാന്‍ കണ്ട സ്വപ്നം! അതില്‍ ആരെല്ലാമാണ് വന്നത്! ഇന്നലെ എന്റെ
സുഹൃത്തിന്റെ വണ്ടിതട്ടി ആശുപത്രിയിലായ ആളാണോ ബാലന്‍? എങ്കില്‍ ഗംഗാധരന്‍
ആര്?”
        അമ്മ പുഞ്ചിരിച്ചുകൊണ്ട് അടുത്തുനില്‍ക്കുന്നുണ്ടായിരുന്നു.
        "എല്ലാം ഒരു മുന്നറിയിപ്പായിരിക്കും മോനേ. മോന്‍ ഇനിയെങ്കിലും....”

1 comment:

കുട്ടികളുടെ രചനകളാണ്. വായനക്കാരുടെ പ്രോത്സാഹനം അവരെ മുന്നോട്ട് നയിക്കും.